സ്വപ്നം -1973- ഒരു കുറിപ്പ്

Published in

വയലാര്‍-ദേവരാജന്‍ ടീമിന്‍റ്റെ ഗാനങ്ങള്‍ക്കായി സ്വപ്നത്തിന്‍റ്റെ സംവിധായകനായ ശ്രീ ശിവന്‍ പല തവണ ശ്രമിച്ചിട്ടും എന്തോകാരണത്താല്‍ നടന്നില്ല. അങ്ങനെയാണ്‌ സ്വപ്നത്തിലൂടെ ഒന്നിച്ചുചേരാനുള്ള ഭാഗ്യം ഓ.എന്‍.വി-സലില്‍ ചൌദരി ടീമിനെത്തേടിയെത്തുന്നത്. ജോലിസംബന്ധമായ കാരണങ്ങളാല്‍ അതുവരെ ബാലമുരളി എന്ന പേരില്‍  പാട്ടെഴുതിയിരുന്ന പ്രൊഫ. ഓ.എന്‍.വി കുറുപ്പ്,  സ്വന്തം പേരില്‍ പാട്ടെഴുതിയചിത്രം എന്ന സവിശേഷതയും സ്വപ്നത്തിനവകാശപ്പെടാനുണ്ട്‌.


ഹോട്ടെലില്‍ നിന്നും പ്രസാദ്സ്റ്റുഡിയോയിലേക്കുള്ള യാത്രയ്ക്കിടയില്‍ വഴിനീളേ വാണീജയറാമിന്‍റ്റെ പോസ്റ്ററുകള്‍ കണ്ടതും , മിസിസ്സ് ശിവന്‍ അടുത്ത പടത്ത്തില്‍ വാണിയ്ക്കൊരവസരം കൊടുക്കണമെന്നു തന്നോടുപറഞ്ഞതുമൊക്കെ ശിവന്‍ ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. പ്രസാദിലെത്തുമ്പോള്‍ സലില്‍ദാ ആകെ വിറളിപിടിച്ചു നില്ക്കുന്നു. പാടാന്‍ വരാമെന്നേറ്റിരുന്ന ഗായിക സുശീലയ്ക്ക് തൊണ്ടയ്ക്കു നല്ലസുഖമില്ല. ട്രാക്കെടുക്കാന്‍ സുശീല ആവശ്യപ്പെട്ടെങ്കിലും അത് സലില്‍ദായ്ക്ക് സമ്മതമായില്ല. മറ്റാരുമില്ലേ പാടുവാന്‍ എന്നുള്ള ചോദ്യത്തിനു "വാണീജയറാം" എന്നായിരുന്നു  മിസിസ്സ് ശിവന്‍റ്റെ മറുപടി. കച്ചേരിക്ക് പരിശീലനം നടത്തിക്കൊണ്ടിരുന്ന  വാണീജയറാമിന്‌ ഫോണ്‍സന്ദേശമെത്തുന്നു, സൌരയൂഥത്തില്‍ ഭൂമിയെന്ന  കല്യാണസൌഗന്ധികം അങ്ങനെ വിരിയുന്നു.

തന്‍റ്റെ ആദ്യമലയാളഗാനത്തെപ്പറ്റി വാണീജയറാമും വാചാലയാകുന്നു. 1973 ജനുവരി 31നാണ്‌ ഗാനം  ആലേഖനംചെയ്യപ്പെട്ടതെന്നവര്‍ ഓര്‍ക്കുന്നു. ആ ഗാനം വിജയമാക്കുവാന്‍ പ്രയത്നിച്ചവരെ പേരെടുത്തുപറഞ്ഞാണ്‌ ഗായിക ഓര്‍ക്കുന്നത്.


'സ്വപ്നം' തന്‍റ്റെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിച്ച ചിത്രമായിരുന്നു എന്ന് പ്രൊഫ. ഓ.എന്‍.വി കുറുപ്പ് അനുസ്മരിക്കുന്നു. ചെമ്മീന്‍ (സംഗീതം: സലില്‍ദാ) എന്നചിത്രത്തിനുവേണ്ടി പാട്ടുകള്‍ എഴുതുവാന്‍ രാമുകാര്യാട്ട് ക്ഷണിച്ചപ്പോള്‍ പോകാന്‍ കഴിയാതിരുന്നതിന്‍റ്റെ ദു:ഖം ഇല്ലാതായത്, തൂലികാനാമം വെടിഞ്ഞ് സ്വന്തം പേരില്‍ പാട്ടുകളെഴുതിയത്, അങ്ങനെ അനവധിതൂവലുകള്‍ പ്രിയകവി ഓര്‍മ്മയുടെ തിരുമുറ്റത്തുനിന്നു പെറുക്കിക്കൂട്ടുന്നു. മലയാളഭാഷയറിയാത്ത സലില്‍ദായുടെ  ഈണത്തിനനുസരിച്ചായിരുന്നു നാലുപാട്ടുകള്‍ (മഴവില്‍ക്കൊടികാവടി, മാനേ മാനേ വിളികേള്‍ക്കൂ, ശാരികേ എന്‍ ശാരികേ, നീവരൂ കാവ്യദേവതേ) എഴുതിയത്. ഓ.എന്‍.വി ഇടയ്ക്കുപാടിയ:

"വിഷ്ണു രമയ്ക്ക് , നിശയ്ക്കു ശശാങ്ക-
നുമയ്ക്കു ഹരന്‍, നളനോര്‍ക്കില്‍ നിനക്കും"

എന്ന നളചരിതപദത്തില്‍ നിന്നാണ്‌ മഴവില്‍ക്കൊടികാവടി എന്നഗാനത്തിന്‍റ്റെ ഈണംഉണ്ടാവുന്നത്. സ്വപ്നത്തിന്‍റ്റെ  റിലീസിങ് പ്രതീക്ഷിച്ചതിലും വൈകി. അതിനിടയില്‍ പുറത്തിറങ്ങിയ അന്നദാതാ എന്ന ചിത്രത്തില്‍  ലതാജിയുടെ ശബ്ദത്തില്‍ ഇതേ ഈണം സിനിമാലോകം കേട്ടു.  കാണാക്കുയിലേ എന്ന വിരുത്തത്തിനു പകരമായി ജിയാലാഗേനാ എന്നും, മഴവില്‍ക്കൊടിയ്ക്കു പകരം നിശ്ദിന്‍ നിശ്ദിന്‍ എന്നും യോഗേഷ് വരികളുമെഴുതി. [ഇതേ ഈണം മറ്റൊരു ബംഗാളിസിനിമയിലും അദ്ദേഹം ഉപയോഗിച്ചു--ബൌദ്ധികസ്വത്തിനെപ്

പറ്റിയുള്ള അദ്ദേഹത്തിന്‍റ്റെ വീക്ഷണം അവ്വിധമായിരുന്നു].

ഒരു ഗാനമെഴുതിത്തന്നാല്‍ അതു ട്യൂണ്‍ ചെയ്യാമോ എന്ന് ഒരുവെല്ലുവിളിപോലെ ഓ.എന്‍.വി ചോദിച്ചപ്പോള്‍ അതു സന്തോഷത്തോടെ സ്വീകരിച്ച്, വരികള്‍ സ്വരപ്പെടുത്തി സൃഷ്ടിച്ച പാട്ടാണ്‌ "സൌരയൂഥത്തില്‍ വിടര്‍ന്നോരു കല്യാണസൌഗന്ധികമാണു ഭൂമി" എന്നത്.

സ്വപ്നത്തിലെ എല്ലാപ്പാട്ടുകളും ഹിറ്റായിരുന്നു, കാലം ഇന്നുമവ കാതോര്‍ത്തു കേള്‍ക്കുന്നു.

Post new comment

The content of this field is kept private and will not be shown publicly.

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters shown in the image.